PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Saturday, December 9, 2017

IFB മൈക്രോ വേവ് ഓവന്‍ വാങ്ങിയ ആള്‍ക്ക് പറ്റിയ പറ്റ്.

IFB മൈക്രോ വേവ് ഓവന്‍ വാങ്ങിയ ആള്‍ക്ക് പറ്റിയ പറ്റ്.

 തൊടുപുഴ.
ഈ വർഷം സെപ്റ്റംബർ ഒന്നാം തീയതി ഞാനൊരു മണ്ടത്തരം കാണിച്ചു...
കുറേ നാളായുള്ള ആഗ്രഹമായിരുന്നു, ഒരു ഓവൻ വാങ്ങണമെന്നത്.... കുറേശ്ശെയായി പൈസയൊക്കെ സൂക്ഷിച്ചു വച്ച് ബിജിലീടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് ആക്കാല്ലോ ന്നൊക്കെ കരുതി പ്ലാനിംഗ് ഒക്കെ ചെയ്തവച്ചു... പല പല കടകളിലും നേരിട്ട് ചെന്ന് സാധനം പല കമ്പനികളുടെയും കണ്ടു... അന്നേ ശ്രദ്ധിച്ച ഒരു കാര്യമാണ്.... ഓവൻറ്റെ പ്രവർത്തനത്തെ പറ്റിയും ഉപയോഗത്തെ പറ്റിയും പല പല മോഡലുകൾ തമ്മിലുള്ള താരതമ്യവും നമ്മുടെ മുന്നിൽ വിശദീകരിക്കാൻ ഒരു കടയിലെയും സെയിൽസ് എക്സിക്യൂട്ടിവ്സിന് കഴിഞ്ഞതേയില്ല.... പിന്നെ യൂട്യൂബ് തന്നെ രക്ഷയായി... അങ്ങനെ കുറേ 'ഗവേഷണം' നടത്തി സംഗതി തീരുമാനിച്ചു.... ഇതുവരെ IFB യുടെ ഒന്നും വാങ്ങിയിട്ടേയില്ല... ഒരു well known brand ആണല്ലോ ഏതാണ്ട് വൻ സംഭവമായിരിക്കും എന്നൊക്കെ കരുതി അതിൽ തീരുമാനം കുറ്റിയടിച്ചു....
നേരെ തൊടുപുഴയിലുള്ള ബിസ്മിയിൽ പോയി സംഗതി അങ്ങ് കൈക്കലാക്കി... ഓണം സെയിൽ നടക്കുന്ന സമയവുമായിരുന്നു....
ഒത്തിരി ആഗ്രഹത്തോടെ വാങ്ങിയെങ്കിലും, ടീവിയിലും ചില വീടുകളിലും ഈ പെട്ടി ഇരിക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ ഞങ്ങൾ രണ്ടുപേരും ഈ സാധനം ഈ ജൻമത്ത് കൈകൊണ്ട് തൊട്ടിട്ടേയില്ല...  installation ന് ടെക്നീഷ്യൻ രണ്ടു ദിവസത്തിനകം വരുമെന്ന് വാങ്ങിയ ദിവസം ബിസ്മിക്കാര് പറഞ്ഞിരുന്നു... രണ്ടാമത്തെ ദിവസം ടെക്നീഷ്യൻ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു കക്ഷി വിളിച്ച് വീട്ടിലേക്കുള്ള വഴിയൊക്കെ ചോദിച്ചു... അന്ന് ഞാൻ പോത്താനിക്കാടിനടുത്ത് മാവുടി എന്ന സ്ഥലത്താണ് താമസം... വിളിച്ച ആൾ പറഞ്ഞത് അങ്ങേരുടെ വീട് അടിവാട് എന്ന സ്ഥലത്താണ് എന്നാണ്... അതായത് കഷ്ടി മൂന്ന് കിലോമീറ്റർ അകലം.... ഉടനേയെത്താമെന്നൊക്കെ പറഞ്ഞ് ഫോൺ വച്ചു.... അടുത്ത ദിവസം വന്നില്ല, രണ്ട് ദിവസം കഴിഞ്ഞിട്ടും വന്നില്ല... ഇങ്ങോട്ടു വിളിച്ച നമ്പരിൽ പലതവണ വിളിച്ചു. ... ഓരോരോ മുട്ടാപ്പോക്ക് ന്യായവും പറഞ്ഞ് അങ്ങനെ ഒരാഴ്ച കഴിഞ്ഞു... ക്ഷമ നശിച്ച് ഞങ്ങള് തന്നെ പെട്ടി പൊട്ടിച്ച് ആശാനെ പുത്തിറക്കി.... വീണ്ടും യൂട്യൂബിൻറ്റെ സഹായത്തോടെ ഓരോന്നായി ഉപയോഗം ശീലിച്ചു തുടങ്ങി... സംഗതി അത്ര കുഴപ്പം തോന്നിയില്ല... അങ്ങനെ ആ installation ന് വരാമെന്നു പറഞ്ഞ് പറ്റിച്ച ആ ഫ്രോഡിൻറ്റെ കഥ ഞങ്ങളങ്ങ് പതുക്കെ മറന്നു...
കഥയുടെ അടുത്ത ഭാഗം തുടങ്ങുന്നത് ഈ നവംബർ മുപ്പതിന്... അതായത് ഈ സാധനം വാങ്ങി കൃത്യം മൂന്ന് മാസം തികഞ്ഞ ദിവസം.... പവർ പ്ലഗ്ഗിൽ കുത്തി സ്വിച്ച് ഓണാക്കിയപ്പോൾ "ഠപ്പ്" എന്നൊരു ശബ്ദം ഓവൻറെ പുറകിൽ നിന്നു കേട്ടു... പേടിച്ച് അപ്പോൾ തന്നെ സ്വിച്ച് ഓഫാക്കി.... പുറകിൽ പോയി മണത്തു നോക്കി... ഇല്ല, കരിഞ്ഞ മണമൊന്നുമില്ല.... സാധനം അടിച്ചു പോയോ എന്നറിയാൻ മാലപ്പടക്കം തീപ്പെട്ടി കൊണ്ട് കത്തിക്കുന്ന അതേ പേടിയോടെ പിന്നെയും പ്ലഗ്ഗ് കുത്തി, തിരിഞ്ഞോടാൻ റെഡിയായി നിന്ന് ചങ്കിടിപ്പോടെ സ്വിച്ച് ഓണാക്കി.... ഹാവൂ... അകത്തെ ലൈറ്റൊക്കെ കത്തുന്നു. ... ഓണാകുമ്പോഴുള്ള ബീപ്പ് സൗണ്ടും കേട്ടു... പരീക്ഷിക്കാൻ ഇത്തിരി ചോറ് പാത്രത്തിലെടുത്ത് reheat option ഓണാക്കി... അകത്തെ ആ rotor plate ഉം കറങ്ങുന്നു... ഹാവൂ... പോയിട്ടില്ല എന്ന് സമാധാനിച്ച് ഇരുന്ന് timer off ആയപ്പോ പാത്രം പുറത്തെടുത്തു... ഒന്നും സംഭവിച്ചില്ല... ചോറ് ചൂടായിട്ടില്ലാ ന്ന്.... കട്ട ഡെസ്പ്...  മേടിച്ചിട്ട് ഇത്ര കുറച്ചു ദിവസമല്ലേ ആയുള്ളൂ... അങ്ങനെ ഭീകരമായ പാചകമൊന്നും ഒട്ടു ചെയ്തിട്ടുമില്ല... ക്രിസ്മസ് ന് കേക്കൊക്കെ ഉണ്ടാക്കി പഠിക്കാം ന്നൊക്കെ കരുതി ഇരിക്കുമ്പൊഴാ ഈ പണി... അപ്പോ തന്നെ IFB യുടെ official customer care number ൽ വിളിച്ച് complaint book ചെയ്തു... പക്ഷേ reply ആയി സാധാരണ വരാളുള്ള complaint registration number sms വന്നില്ല.... ഞാനത് ശ്രദ്ധിച്ചേയില്ല...
തൊട്ടടുത്ത ദിവസം, ഡിസംബർ ഒന്നിന് രാവിലെ തന്നെ ടെക്നീഷ്യൻ വിളിച്ചു... വീടിൻറ്റെ location ഉം അങ്ങോട്ടുള്ള വഴിയുമൊക്കെ ചോദിച്ചു (ഇപ്പോ മുവാറ്റുപുഴയുടെ അടുത്ത് വാളകത്താണ് താമസം.. വിളിച്ച ആൾ മുവാറ്റുപുഴയിൽ നിന്ന് തന്നെ)... അന്ന് വൈകുന്നേരമായിട്ടും കക്ഷി വരാഞ്ഞപ്പോൾ ഞാൻ ആ നംബരിൽ തിരികെ വിളിച്ചു... അപ്പോ വേറേ ആളാണ് വരിക... നാളെ തന്നെ വരും എന്ന് പറഞ്ഞ് ഫോൺ വച്ചു...
രണ്ടാം തീയതി മറ്റെന്തൊക്കെയോ തിരക്കിൽ ഞാൻ സംഗതി മറന്നു...
മൂന്നാം തിയതി, ഞായറാഴ്ച വീണ്ടും customer care ൽ വിളിച്ചു, ആളിതുവരെ വന്നില്ല എന്നു പറഞ്ഞു... ഞായറാഴ്ച അവധിയാണ്... തിങ്കൾ തന്നെ ആളു വരും ന്ന് പറഞ്ഞ് ആ കോളും വച്ചു...
തിങ്കളാഴ്ച ഒന്നും നടന്നില്ല... വീണ്ടും ചൊവ്വാഴ്ച രാവിലെ തന്നെ customer care ൽ വിളിച്ചു. .. അൽപം ചൂടായി തന്നെ ഇതുവരെ technician നെ അയക്കാത്തതിൽ പ്രതിഷേധം അറിയിച്ചു. ... തുടക്കത്തിൽ installation ന് പോലും ഒരുത്തനും വന്നിട്ടില്ലെടേയ്... ഇതെന്തോന്ന് customer care ആണെന്ന് വരെ ചോദിച്ചു... ഇതിനേക്കാൾ ഭേദമാണല്ലോ BSNL customer care എന്ന് വരെ പറഞ്ഞ് കുത്തി...  ആദ്യം കുറേ ന്യായങ്ങൾ പറഞ്ഞ് ബ്ലാ ബ്ലാ അടിച്ചവൻ അവസാനം emergency ആയി report ചെയ്ത് അന്നു തന്നെ ആളെ അയച്ചിരിക്കും എന്ന് പറഞ്ഞ് കോൾ അവസാനിപ്പിച്ചു...
ഉച്ചകഴിഞ്ഞ് രണ്ടരയായിട്ടും ഒരനക്കവുമില്ല....
ഗതികെട്ട് അവസാനം ഈ സാധനം വാങ്ങിയ തൊടുപുഴ ബിസ്മിയിലെ നമ്പരിൽ വിളിച്ചു... ആ ബില്ലിലെ സകല മൊബൈൽ നമ്പരിലും വിളിച്ചു... ആരും എടുത്തില്ല.... അവസാനം ബിസ്മിയുടെ customer care number ൽ വിളിച്ചു... അവര് ഫോണെടുത്തു... കഥ മൊത്തം പറഞ്ഞു... bill invoice number ഒക്കെ വാങ്ങി... എനിക്ക് complaint register number കിട്ടാതിരുന്നതു കൊണ്ട് അവര് fresh ആയി ഒരു complaint register ചെയ്ത് വളരെ വേഗം സാധനം ശരിയാക്കിയേക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു....
വീണ്ടും ഞാൻ ആ ബില്ലിലെ sales executive ൻറ്റെ നമ്പരിൽ വിളിച്ചു... ഫോണെടുത്തത് ആ പേരുള്ള ആളല്ല... പക്ഷേ കഥ മുഴുവൻ ആളോടും വിശദമായി പറഞ്ഞു... കക്ഷി follow up ചെയ്തോളാം, ഉടനേ തന്നെ ടെക്നീഷ്യനെ വിടാമെന്നു പറഞ്ഞ് ഫോൺ വച്ചു....
അങ്ങനെ ഈ ഫോൺവപ്പെല്ലാം കഴിഞ്ഞ് ഇന്നേക്ക് നാലാമത്തെ ദിവസമാണ്.... സാധനം കേടായിട്ട് പത്താമത്തെ ദിവസവും.... ഒന്നും സംഭവിച്ചിട്ടില്ല ദേ ഇപ്പോ വരെ.... ആശിച്ചു മേടിച്ച സാധനം പട്ടീടെ കൈയിലെ മുഴുവൻ തേങ്ങ പോലെ അടുക്കളയിലിരിപ്പുണ്ട്....
ഇനി ഈ IFB യെ ഞാനെന്തു ചെയ്യണം???  ഇതുവരെ വാങ്ങിയിട്ടില്ലല്ലോ എന്ന് കരുതി ഞാൻ പൈസ കൊടുത്തു വാങ്ങിയത് ഇങ്ങനെയൊരു മാരണം കമ്പനിയുടെ product ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...
മുൻപ് LG യുടെയും SAMSUNG ൻറ്റെയും products വാങ്ങിയപ്പോഴൊക്കെ installation ഉം post sale services ഉം excellent ആയിരുന്നു.... വിളിച്ചാൽ തൊട്ടടുത്ത ദിവസം, ഏറിയാൽ രണ്ടാം ദിവസം, ടെക്നീഷ്യൻ വന്ന് പണിതീർത്ത് പോയിട്ടുണ്ട്... അങ്ങനെ ഒരു കാര്യത്തിനാണ് IFB യുടെ ഈ ചീഞ്ഞ നയം.....
ഉപഭോക്താവ് ഉണർന്നു തന്നെ ഇരിപ്പുണ്ട്.... ഇനി എന്ത് ചെയ്യണം dear friends???
ഓവന് മൊത്തത്തിൽ 12 മാസവും, അകത്തെ ക്യാവിറ്റിക്കും മാഗ്നട്രോണും ( അതാണ് കേടായത് എന്ന് ഞാൻ ഊഹിക്കുന്നു) 36 മാസവും വാറൻറ്റി ഉണ്ട്... അപ്പൊഴാണ് ഈ അനാസ്ഥ..

Sunday, October 22, 2017

ജിയോയുടെ 1500 രൂപാ ഫോണ്‍ എങ്ങിനെയുണ്ട് ?

ജിയോയുടെ 1500 രൂപാ ഫോണ്‍ എങ്ങിനെയുണ്ട് ? 




അങ്ങനെ ബുക്ക്‌ ചെയ്തിരുന്ന ജിയോ 1500 രൂപാ ഫോണ്‍ ഇന്നലെ കയ്യില്‍ കിട്ടി.ബുക്ക്‌ ചെയ്തിരുന്നപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ ഫോണ്‍ വന്നു വാങ്ങാന്‍ പറഞ്ഞു മെസേജ് കിട്ടിയിട്ട് ഒരാഴ്ചയായിഎങ്കിലും ഇന്നലെ വൈകിട്ടാണ് സൗകര്യം കിട്ടിയത്.ഒബറോണ്‍ മാളിലെ റിലയന്‍സ് ഡിജിറ്റല്‍ ഷോറൂമില്‍ പോയി ഫോണ്‍ വാങ്ങി.
ഇന്ന് രാവിലെ ബോക്സ് തുറന്നു ഫോണ്‍ പുറത്തെടുത്തു നല്ല ബില്‍റ്റ് ക്വാളിറ്റി ഉള്ള ഫോണ്‍ തന്നെ. പഴയ നോക്കിയ ഫോണ്‍ പോലെ ഇരിക്കുന്നു.നല്ല ഫിറ്റും,ഫിനിഷും,2000 മില്ലി ആമ്പിയറിന്‍റെ മുഴുത്ത ബാറ്ററി.സമാന നോക്കിയ ഫോണുകളില്‍ 700 മില്ലി ആമ്പിയര്‍ ബാറ്ററിയാണ്
നെറ്റിലൂടെ വീഡിയോ മണിക്കൂറുകള്‍ കാണാന്‍ കപ്പാസിറ്റി കൂടിയ ബാറ്ററി വേണമല്ലോ.

അകത്തൊരുപോസ്റ്റ്‌ പെയ്ഡ് നാനോ സിം ഉണ്ട്
നിലവില്‍ ഉപയോഗിക്കുന്ന ഐഡിയ നമ്പര്‍ ആ ഫോണിലേക്ക് പോര്‍ട്ട്‌ ചെയ്തു തരാന്‍ ഇന്നലെ ആവശ്യപ്പെട്ടപ്പോള്‍ അത് പറ്റില്ല ഫോണ്‍ സിം ലോക്ക് ആണ് നിലവില്‍ അതില്‍ കിടക്കുന്ന സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന മറുപടിയും കിട്ടി. നമ്പര്‍ തിരഞ്ഞെടുക്കാന്‍ ആവില്ല.തല്‍സമയം കമ്പ്യൂട്ടര്‍ തരുന്ന നമ്പര്‍ വാങ്ങി പോരണം.

512 റാം ഉണ്ട്,4 GB ഉപയോഗിക്കാവുന്ന മെമ്മറിയും ,128 GB മെമ്മറി കാര്‍ഡ് വരെ ഉപയോഗിക്കാം എന്ന് കമ്പനി പറയുന്നു പക്ഷെ 512 റാം മാത്രമുള്ള ഈ ഫോണില്‍ 32 GB മെമ്മറി കാര്‍ഡ് ഇട്ടാല്‍ തന്നെ കാര്‍ഡില്‍ ആഡിയോ/വീഡിയോ നിറയുമ്പോള്‍ ഫോണ്‍ ഹാങ്ങാകും എന്നതറപ്പാണ്. അതിനാല്‍ 16 GB മാക്സിമം 32 GB കാര്‍ഡ് ഇടുക അത് നിറയാതെ സൂക്ഷിക്കുക.
ഫോണില്‍ ആപ്പുകള്‍ ഒന്നുമില്ല ആദ്യമായി ജിയോ സ്റ്റോര്‍(പ്ലേ സ്റ്റോര്‍ പോലൊരു സംഭവം) തുറന്നു മൈ ജിയോ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം നല്ല സ്പീഡില്‍ ഡൌണ്‍ലോഡ് ആകുന്നുണ്ട്.മൈജിയോ ആപ്പിന്നുള്ളില്‍ മറ്റു ആപ്പുകള്‍ ഉണ്ട് ജിയോ ടി.വി.,ജിയോ സിനിമ,ജിയോ മ്യൂസിക് ജിയോ ന്യൂസ് അങ്ങനെ കുറെ എണ്ണം .ആവശ്യമുള്ളത് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക 512 റാം മാത്രമേ ഉള്ളൂ എന്നോര്‍ക്കണം.ആറു സെന്‍റിമീറ്റര്‍ ഡയഗണല്‍ അളവുള്ള അതായത് സാമാന്യം വലിപ്പമുള്ള QVGA TFT ഡിസ്പ്ലേ കണ്ണിനു വലിയ ആയാസം കൂടാതെ വീഡിയോ കാണാന്‍ സാധിക്കുന്നുണ്ട്.
ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ വെബ് ബ്രൌസര്‍ തുറന്നു ഗൂഗിള്‍ എടുത്തു അതില്‍ ഫേസ്ബുക്ക് എന്ന് സേര്‍ച്ച്‌ ചെയ്തു അതില്‍ ലോഗിന്‍ ചെയ്യണം നമ്മള്‍ കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പോലെ നേരിട്ടാണ് ഫേസ്ബുക്ക് ഉപയോഗം അതിനു പ്രത്യേക ആപ്പോന്നും ഫോണില്‍ ഇല്ല.
ഓണ്‍ ലൈന്‍ FM റേഡിയോകള്‍ നല്ല ഭംഗിയായി പ്ലേ ആകുന്നുണ്ട് വെടിച്ചില്ല് സൌണ്ട് ഒച്ച കൂട്ടിയാല്‍ .സ്റ്റീല്‍പാത്രം നിലത്തു വീണതുപോലെ സൂപ്പര്‍ ട്രബിള്‍.
ലോക്കല്‍ FM സ്റ്റെഷനുകളും ഹെഡ് ഫോണ്‍ ഇല്ലാതെ(ഫോണിനോപ്പം ഇതില്ല) അടിപൊളിയായി കിട്ടുന്നുണ്ട്.
യൂ ട്യൂബ് വീഡിയോ ബ്രൌസറില്‍ പോയി സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കണം ഇതിനും ആപ്പില്ല.നല്ല വേഗത്തില്‍ ബഫറിങ്ങ് ഇല്ലാതെ വീഡിയോ കിട്ടുന്നുണ്ട്‌.യൂ ട്യൂബ് വീഡിയോ ഫുള്‍ സ്ക്രീന്‍ ആകുന്നില്ല എന്നൊരു കുഴപ്പം കാണുന്നുണ്ട്.

ജിയോ TV ആപ്പിലൂടെ മിക്കവാറും എല്ലാ മലയാളം ചാനലുകളും കിട്ടുന്നുണ്ട് ഇനി വാര്‍ത്ത കേള്‍ക്കാന്‍ വലിയ TV ഓണ്‍ ചെയ്തു അത്രയും കറണ്ട് ചിലവാക്കണ്ട എന്നൊരു സൗകര്യം കാണുന്നുണ്ട്.
വൈഫൈ നന്നായി റിസീവ് ചെയ്യുന്നുണ്ട് എന്നാല്‍ വൈഫൈ ഹോട്ട് സ്പൊട്ട് ഇല്ല (സോഫ്റ്റ്‌വെയര്‍ ക്രാക്ക് ചെയ്‌താല്‍ കിട്ടും,പുലികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.)
ഫോണിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രത്യേകത മൂലവും,സ്ക്രീന്‍ റസലൂഷന്‍ മിനിമം ആണെന്നതിനാലും ദിവസേന ഫ്രീ കിട്ടുന്ന അര GB കൊണ്ടൊപ്പിക്കാം ,

GPS,ബ്ലൂ ടൂത്ത് എന്നിവയൊക്കെ ഉണ്ട് എന്തിനാണാവോ ഇപ്പോള്‍ ഉപയോഗം ഒന്നുമില്ല.ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ ഒന്നും കാണില്ല അതിനു ഈ സ്ക്രീന്‍ പോര.
റസലൂഷന്‍ കുറഞ്ഞ ക്യാമറകള്‍ മുന്നിലും പിന്നിലും ഉണ്ട് വല്ല്യ കുഴപ്പമില്ല ഒപ്പിക്കാം 1500 രൂപയ്ക്ക് ധാരാളം സംഭവങ്ങള്‍ ജിയോ ഫോണില്‍ ഉണ്ട് കഴിഞ്ഞ വര്‍ഷം വീട്ടില്‍ വയ്ക്കാന്‍ വാങ്ങിയ ബേസിക് നോക്കിയ ഫോണിന് 1750 രൂപയായി അത് വച്ച് നോക്കുമ്പോള്‍ ഇത് അഞ്ചു ബെഡ് റൂമും ,പൂജാമുറിയും,കാര്‍ പോര്‍ച്ചും ഉള്ള വീട് അഞ്ഞൂറ് രൂപാ വാടകയ്ക്ക് മോഹന്‍ലാലിനു നാടോടിക്കാറ്റില്‍ കിട്ടിയത് പോലെയാണ്
പിന്നെയൊരു രഹസ്യം നമ്മുടെ നിലവിലെ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ല എന്ന് ജിയോ പറയുന്നത് മൂന്നു വര്‍ഷം കഴിയുമ്പോള്‍ 1500 രൂപ തിരിച്ചുവേണം എന്നുള്ളവര്‍ക്ക് മാത്രമാണ് ബാധകം.(എന്‍റെ 1500 രൂപ ജിയോ എടുത്തോട്ടെ അതിനു തക്ക മുതല്‍ കിട്ടി യാതൊരു മനസ്താപവും ഇല്ല.)
അല്ലാത്തവര്‍ക്ക് ഏതു ജിയോ സിമ്മും ഇതില്‍ ഇട്ടു വിളിക്കാം അതിനാല്‍ ഞാന്‍ എന്‍റെ നിലവിലെ ഐഡിയ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്തു 1500 രൂപക്ക് കിട്ടിയ ഈ അടിപൊളി 4ജി ഫോണില്‍ ഇട്ടു വിളി തുടങ്ങി താങ്ക്യൂ കുത്തക,മൂരാച്ചി.ജിയോ മുതലാളീ..


അജിത്‌ കളമശ്ശേരി

 

Saturday, October 21, 2017

ടച്ച് സ്ക്രീനുകളുടെ രഹസ്യം

     ടച്ച് സ്ക്രീനുകളുടെ രഹസ്യം 

 സുജിത് കുമാര്‍ 

 

 

 

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ - ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു. ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു. ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം. ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ' ഗ്ലൗ മോഡ് ' എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.

കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

Saturday, October 14, 2017

ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍


 ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സിംബലുകള്‍
1

Indian Standard Mark for Registration: ഇന്ത്യയിൽ നിർമ്മിക്കുകയോ വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന ഇലക്ട്രൊണിക് / ഐടി ഉപകരണങ്ങളിൽ അവശ്യം നിഷ്കർഷിച്ചിട്ടുള്ള ചിഹ്നമാണ്‌ ഇത്. 01 ഡിസംബർ 2015 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമാണ്‌ ഇത് നിലവിൽ വന്നത്. ചിഹ്നത്തിനു മുകളിലുള്ള IS നമ്പർ ഉല്പന്നം ഏത് വിഭാഗത്തിൽ പെടുന്നു എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ IS-302-2-25 മൈക്രോ വേവ് ഓവനെ സൂചിപ്പിക്കുന്നു. IS 616/IEC 60065 പ്ലാസ്മ / എൽ ഇ ഡി ടെലിവിഷനുകളെ സൂചിപ്പിക്കുന്നു. ചിഹ്നത്തിനു താഴെയുള്ളത് രജിസ്റ്റ്രേഷൻ നമ്പർ ആണ്‌

 2


ഒരുപക്ഷേ നമ്മൾ എറ്റവും കൂടുതലായി ഇലക്ട്രോണിൿ ഉപകരണങ്ങളിൽ കാണുന്ന ചിഹ്നം ഇതായിരിക്കും. യൂറോപ്യൻ നിബന്ധനകൾക്ക് വിധേയമായത് എന്നർത്ഥം വരുന്ന Conformité Européenne എന്ന ഫ്രഞ്ച് വാചകം ആണ് സി ഇ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ EC മാർക്ക് എന്ന് വിളിയ്ക്കപ്പെട്ടിരുന്ന ഇത് പിന്നീട് 1993 ൽ CE ആക്കി മാറ്റുകയായിരുന്നു. ഒരു ഉല്പന്നത്തിൽ സി ഇ മാർക്ക് പതിക്കുന്നതിലൂടെ പ്രസ്തുത ഉൽപ്പന്നം യൂറോപ്യൻ ആരോഗ്യ- പരിസ്ഥിതി- ഗുണനിലവാര നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്നു എന്ന ഉറപ്പ് ആണ്‌ നിർമ്മാതാക്കൾ നൽകുന്നത്. CE മാർക്ക് ഉള്ളതുകൊണ്ട് മാത്രം ആ ഉൽപ്പന്നം ഉന്നത ഗുണനിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പ് പറയാനാകില്ല. ഇത് നിർമ്മാതാവ് നൽകുന്ന വാഗ്ദാനം മാത്രമാണ്. പക്ഷേ ഇത്തരത്തിലുള്ള ഒരു ഉപകരണം നിർദ്ദിഷ്ട ഗുണനിലവാരം പാലിക്കാത്തതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള പിഴകൾ ഏറ്റു വാങ്ങ്ങ്ങേണ്ടതായിട്ടുണ്ട്.
3
ചൈനയിൽ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ വിപണനം ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിർബന്ധമായും ഉണ്ടാകേണ്ട മുദ്ര ആണ് ചൈനീസ് കമ്പൽസറി സർട്ടിഫിക്കറ്റ് . Certification and Accreditation Administration of the People's Republic of China ആണ്‌ ഇതിന്റെ നിബന്ധനകൾ നിഷ്കർഷിക്കുന്നത്. ഇന്ത്യയിലെ ഐ എസ് ഐ മാർക്കിന്റെ ഒരു ചൈനീസ് രൂപമായി ഇതിനെ കണക്കിലാക്കാം.
4


ഇലക്ട്രോണിൿ മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട യൂറോപ്യൻ രാജ്യങ്ങളുടേതായ നിബന്ധനകളാണ് Waste Electrical and Electronic Equipment Directive ലൂടെ ലക്ഷ്യമിടുന്നത്. ലോഗോ പ്രസ്തുത ഉൽപ്പന്നം സാധാരണ ഗാർഹിക മാലിന്യ സംസ്കരണ പ്രക്രിയകളിലൂടെ സംസ്കരിക്കാൻ കഴിയാത്തതാണെന്ന മുന്നറിയിപ്പ് നൽകുന്നതാണ്‌. അതായത് ഈ ലോഗോ പതിയ്ക്കപ്പെട്ട ഉൽപ്പന്നങ്ങൾ വെറുതേ വേസ്റ്റ് ബിന്നിൽ കൊണ്ടുപോയി ഇടരുത് എന്നർത്ഥം. ഇത്തരം ഉല്പന്നങ്ങൾ ഇതിനായി പ്രത്യേകം നിഷ്കർഷിക്കപ്പെട്ട ഈ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേ നൽകാവൂ. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ ഇതൊനൊന്നും യാതൊരു പ്രാധാന്യവും നൽകിക്കാണുന്നില്ല. യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം മാലിന്യങ്ങൾക്കായി പ്രത്യേകം അടയാളപ്പെടുത്തിയ വലിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു കാണപ്പെടുന്നു. ഈ ലോഗൊ‌ രണ്ടു തരത്തിൽ ഉണ്ട്. വേസ്റ്റ് ബിന്നിന്റെ അടിയിൽ കറുത്ത വര ഉള്ളത് 2005 നു ശേഷം വിപണിയിൽ ഇറക്കിയതും അല്ലാത്തത് 2002 നും 2005 നും ഇടയിൽ വിപണിയിൽ ഇറക്കിയതുമാണ്‌.
5

അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻ കണ്ഫോമിറ്റി നിഷ്കർഷിക്കുന്ന പരിധിക്കകത്താണ്‌ ഒരു ഇലക്ട്രോണിക് ഉപകരണം പുറപ്പെടുവിക്കുന്ന അനാവശ്യ വൈദ്യുത കാന്തിക വികിരണങ്ങൾ എന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ ലോഗോ ഉപയോഗിക്കുന്നത്. അമേരിക്കയിൽ നിർമ്മിക്കുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഉപകരണങ്ങളിൽ ഇത് നിർബന്ധമായിരിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടൂവിക്കുന്ന അനാവശ്യ തരംഗങ്ങളുടെ പരിധി ഇതിലൂടെ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കോഡ് ഓഫ് ഫെഡറൽ റഗുലേഷന്റെ പതിനഞ്ചാം ഖണ്ഡത്തിൽ പറയുന്ന ഉപകരണങ്ങൾ ആണ്‌ ഈ പരിധിയിൽ വരുന്നത്. അതിൽ നമ്മൾ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളൂം വരുന്നുണ്ട്.
6



ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ വസ്തുക്കൾക്കുള്ള പരിധി നിശ്ചയിച്ചുകൊണ്ടുള്ള ചൈനീസ് നിബന്ധനകളാണ്‌ ചൈനീസ് RoHS എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ചൈനീസ് വിപണിയിലുള്ള ഉപകരണങ്ങളിലും നിർദ്ദിഷ്ട ആർ ഓ എച് എസ് ലേബൽ നിർബന്ധമാണ്‌. ലെഡ്, മെർക്കുറി, കാഡ്മിയം,, ഹെക്സാവാലന്റ് ക്രോമിയം, പോളി ബ്രോമിനേറ്റഡ് ബൈഫിനൈൽ, പോളി ബ്രോമിനേറ്റഡ് ഡൈഫിനൈൽ ഈതർ എന്നിങ്ങനെ ആറു പദാർത്ഥങ്ങൾ ചൈനീസ് ആർ ഓ എച് എസ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉപയോഗ കാലയളവ് (വർഷത്തിൽ) രേഖപ്പെടുത്തിയ പ്രത്യേക ചിഹ്നമാണ്‌ ആർ ഓ എച് എസ് ലേബൽ. 10 എന്ന് ആലേഖനം ചെയ്യപ്പെട്ട ആർ ഒ എച് എസ് ലേബൽ ഉള്ള ഒരു ഉപകരണം പരിസ്ഥിതി സൗഹൃദമായി പത്തു വർഷക്കാലം ഉപയോഗിക്കാമെന്ന് അർത്ഥമാക്കുന്നു. അതായത് പത്തു വർഷങ്ങൾക്ക് ശേഷം അത് ശിഥിലമാകാൻ തുടങ്ങുകയും ഹാനികരമായ വസ്തുക്കൾ വിഘടിച്ച് പരിസ്ഥിതിക്ക് ദോഷകമരായി പ്രവർത്തിക്കുകയും ചെയ്യുന്നു. e എന്ന് രേഖപ്പെടുത്തിയ ചിഹ്നം പ്രസ്തുത ഉപകരണം എത്ര കാലം ഉപയോഗിച്ചാലും ഹാനികാരകങ്ങളായ വസ്തുക്കൾ ദോഷകരമായ അളവിൽ പുറപ്പെടുവിക്കില്ല എന്ന് അർത്ഥമാക്കുന്നു.
7




Underwriters Laboratories എന്ന അമേരിക്കൻ സേഫ്റ്റി ആൻഡ് സർട്ടിഫിക്കേഷൻ കമ്പനി ഉപകരണങ്ങളുടെ സുരക്ഷാപരമായ കാര്യങ്ങൾ ആഴത്തിൽ പഠിക്കുകയും ഓഡിറ്റ് ചെയ്യുകയും അതിനുസരിച്ചുള്ള സർട്ടിഫിക്കേഷനുകൾ നൽകുന്നതുമായ ഒരു സ്ഥാപനമാണ്‌. അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ UL സ്റ്റാൻഡേർഡ് എന്ന പേരിൽ അറിയപ്പെടുന്നു. UL സ്റ്റാൻഡേഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉല്പന്നങ്ങളുടെ ഘടക ഭാഗങ്ങളുടെ നിലവാരത്തെ R തിരിച്ചിട്ടീരിക്കുന്നതുപോലെയുള്ളതും U വും ചേർന്ന Recognized Component Mark ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. ഉപകരണങ്ങളിൽ യു എൽ മാർക്ക് ഉണ്ടാകുന്നത് പ്രസ്തുത ഉപകരണം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അടയാളമായി കണക്കാക്കപ്പെടുന്നതിനാൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ സ്ഥാപനങ്ങൾ പലപ്പോഴും യു എൽ മാർക്ക് ഉള്ള ഉപകരണങ്ങളുടെ ഉപയോഗം നിഷ്കർഷിക്കപ്പെടാറുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ ആയതിനാൽ യു എൽ മാർക്കിനു യാതൊരു നിയമപരമായ യാതൊരു വിധ പരിഗണനയും ഇല്ല.
8


CE മുദ്രയോടൊപ്പം ഒരു മുന്നറിയിപ്പ് ചിഹ്നം കൂടി ഉണ്ടെങ്കിൽ അത് യൂറോപ്യൻ യൂണിയനിൽ ഉള്ള ഒന്നോ അതിലധികമോ രാജ്യങ്ങളിലെ വയർലെസ് നിബന്ധനകൾ പാലിക്കാത്തതാണെങ്കിൽ അതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഐഫോണിന്റെ പിറകിൽ ഇത്തരം ഒരു ചിഹ്നം കാണാം. ഇത് ഫ്രാൻസിലെ വയർലെസ് സ്റ്റാൻഡേഡും ഐഫോണിന്റെ സ്റ്റാൻഡേഡും തമ്മിൽ ഒത്തുപോകാത്തതുകൊണ്ടാണ്
9


ഒരു സമ ചതുരത്തിനകത്ത് മറ്റൊരു സമ ചതുരം ഉള്ള ചിഹ്നം ഇരട്ട ലയർ ഇൻസുലേഷനേ സൂചിപ്പിക്കുന്നു. International Electrotechnical Commission ന്റെ ക്ലാസ് -2 വിഭാഗത്തിൽ പെടുന്ന ഡബിൾ ഇൻസുലേറ്റഡ് ആയ ഉപകരണങ്ങളിൽ മറ്റു ഇലക്ട്രിക് ഉപകരണങ്ങളിലേതുപോലെ മൂന്നാമത്തെ പിൻ ആയ എർത്ത് ആവശ്യമില്ല. മൊബൈൽ ചാർജ്ജറുകൾ ഉദാഹരണം.
10


ഇന്റർനാഷണൽ സ്റ്റാൻഡേഡ് ഓർഗനൈസേഷൻ മുറിയ്ക്കകത്ത് മാത്രം സുരക്ഷിതമായി ഉപയോഗിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതാണോ ഒരു ഉപകരണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ധാരണ നൽകുന്നതിനായി ഈ ചിഹ്നം നിഷ്കർഷിക്കുന്നു.

11



Restriction of Hazardous Substances Directive. ഇലക്ട്രോണിക് / ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് സൂചിപ്പിക്കാനുള്ള മുദ്ര. 2003 ൽ യൂറോപ്യൻ യൂണിയൻ ആണ്‌ ഇത്തരത്തിൽ ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ വസ്തുക്കളെ നിയന്ത്രിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2003 ജനുവരി 27 നു ഇത്തരത്തിൽ ഉല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികാരകങ്ങളായ വസ്തുക്കളുടെ പരിധി നിഷ്കർഷിച്ചുകൊണ്ടുള്ള മാർഗ്ഗ രേഖ പുറത്തിറങ്ങി. ലെഡ്, മെർക്കുറീ, ആസ്ബസ്റ്റോസ് തുടങ്ങി മനുഷ്യർക്കും ജീവജാലങ്ങൾക്കും നേരിട്ടുള്ള ഉപയോഗത്തിലൂടെ അതീവ ഹാനികാരകങ്ങളാകുന്ന പദാർത്ഥങ്ങളുടെ പരമാവധി പരിധി നിർണ്ണയിച്ചുകൊണ്ടുള്ള ഈ നിബന്ധനകൾ നിർമ്മാതാക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. കാരണം നിർമ്മാണച്ചെലവിലുള്ള വലിയ വർദ്ധനവും ആനുപാതികമായി ലാഭത്തിലുണ്ടാകുന്ന കുറവും തന്നെ. യൂറോപ്പിൽ വിപണനം ചെയ്യപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും RoHS നിബനന്ധനകൾ പാലിക്കുന്നതായിരിക്കണമെന്നുണ്ട്. RoHS നിബന്ധനകൾ പാലിക്കുന്ന ഉല്പന്നങ്ങളിൽ പ്രത്യേകിച്ച് അങ്ങനെ ഒരു ലേബൽ നിർബന്ധമാക്കിയിട്ടീല്ലെങ്കിലും പല നിർമ്മാതാക്കളും അനൗദ്യോഗികമായി ഇതിനെ സൂചിപ്പിക്കാൻ അവരുടേതായ RoHS ലോഗോകളും പരിസ്ഥിതി സൗഹൃദ ചിഹ്നങ്ങളുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികമായി RoHS നിബന്ധനകൾ അനുസരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കേണ്ട ഔദ്യോഗിക ചിഹ്നം CE മുദ്രയാണ്‌. അതായത് CE മാർക്ക് ഉള്ള ഉല്പന്നങ്ങൾ RoHS കൂടീ ആണെന്ന് അർത്ഥം.










നോക്കിയ അറിയപ്പെടാത്ത രഹസ്യങ്ങള്‍

       നോക്കിയ അറിയപ്പെടാത്ത      രഹസ്യങ്ങള്‍ 



ലേഖകന്‍ ആനന്ദ് ബെനഡിക്റ്റ്
നോക്കിയ- ലോകത്തിലെ ഏറ്റവും അധികം തിരിച്ചറിയപ്പെടുന്ന ബ്രാൻഡ്‌. നോക്കിയ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് ഫോണ്‍ ആയിരിക്കും, അതിനോടൊപ്പം തന്നെ കുറെ അധികം ഓർമകളും. നമ്മളിൽ പലരുടെയും ആദ്യ ഫോണും നോക്കിയ തന്നെ ആയിരിക്കും. ഇത്രയും successful ആയിരുന്ന, ഇത്ര അധികം influential ആയിരുന്ന ഇത്ര അധികം pioneering ആയിരുന്ന ഒരു കമ്പനി ഇന്ന് മൈക്രോസോഫ്റ്റിന്റെ അധീനതയിൽ ആയതു എങ്ങനെ ? നോക്കിയയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം.
മൈനിംഗ് എഞ്ചിനീയർ ആയിരുന്ന Fredrik Idestam 1865 ൽ തേക്കൻ ഫിൻ ലാൻഡിൽ ഒരു തടി മില്ൽ ആരംഭിച്ചതോട് കൂടി ആണ് നോക്കിയ കമ്പനിയുടെ തുടക്കം. ഏതാനും വർഷങ്ങൾക്ക് ശേഷം Nokianvirta നദിയുടെ തീരത്തു തന്റെ രണ്ടാമത്തെ മിൽ സ്ഥാപിക്കുകയും, നദിയുടെ പേരില് നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്റെ കമ്പനിക്ക് നോക്കിയ എന്ന് പേരിടുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ റബ്ബർ, കേബിൾ, ടയർ, TV, ബൂട്ട്, തുടങ്ങിയ മേഘലകളിലെക്കും നോക്കിയാ തങ്ങളുടെ പ്രവര്ത്തനം വ്യാപിപിച്ചു. നമ്മൾ ഇന്ന് കാണുകയും അറിയുകയും ചെയ്യുന്ന നോക്കിയ ആയിരുന്നില്ല ആദ്യ കാല നോക്കിയാ.
ആധുനിക നോക്കിയയുടെ ചരിത്രം ആരംഭിക്കുന്നത് 1960 കളിൽ ആണ്. ശീത യുദ്ധം കൊടുബിരി കൊണ്ടിരിക്കുന്ന സമയം. സോവിയറ്റ് യുണിയനും അമേരിക്കയും തങ്ങളുടെ ശക്തമായ ബോംബുകൾ പലയിടത്തും പരീക്ഷിച്ചു. ലോകത്താകമാനം ഭീതി ജനകം ആയ അന്തരീക്ഷം . ഒരു നിഷ്പക്ഷ രാജ്യമായ ഫിൻ ലാണ്ടിലും ഇതു സ്വാധീനം ചെലുത്തി . റേഡിയോ ടെലിഫോണ്‍ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഫിന്നിഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. അതിനുള്ള കോണ്ട്രാക്റ്റ് ലഭിച്ചതാകട്ടെ നോകിയക്കും. 1970 ഓടു കൂടി എല്ലാ കാറുകളേയും ബന്ധിപ്പിക്കുന്ന ഒരു civilian radio car telephone network അവർ വികസിപ്പിച്ചെടുത്തു . 1980 കളിൽ ഇവയുടെ ഉത്‌പാദനവും വില്പനയും വളരെ അധികം വർദ്ധിക്കുകയും ഉത്പാദനത്തിന്റെ 50% കയറ്റുമതി ചെയ്യാൻ നോക്കിയക്ക് സാധിക്കുകയും ചെയ്തു. 1985 ഇൽ അമേരിക്കയിൽ നോക്കിയ പ്രവര്ത്തനം ആരംഭിച്ചു . 1987 ഇൽ സോവിയറ്റ്‌ നേതാവ് ഗോർബച്ചേവ് നോക്കിയയുടെ Mobira Cityman ഫോണ്‍ ഉപയോഗിച്ച് ഹെൽസിങ്കിയിൽ നിന്നും മോസ്കോയിലേക്ക് ഫോണ്‍ ചെയ്തു ചരിത്രം സൃഷ്ടിച്ചു . അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വാർത്ത വരികയും അത് നോക്കിയക്ക് വളരെ അധികം പ്രസിദ്ധി നേടി കൊടുക്കുകയും ചെയ്തു.
സോവിയെറ്റ് യുണിയന്റെ തകർച്ചയോടെ യൂറോപ്പിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നോക്കിയയുടെ വിവിധ ഉല്പന്നങ്ങളുടെ വില്പന ഇടിയുകയും കമ്പനിയുടെ top management ഇൽ ഒരു അഴിച്ചു പണി നടക്കുകയും ചെയ്തു . 1992 ഇൽ CEO ആയി തിരഞ്ഞെടുക്കപ്പെട്ട Jorma Ollila കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകം ആയ തീരുമാനം എടുത്തു - telecommunication രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തുക . ആ തീരുമാനം ആയിരുന്നു അടുത്ത 15 വര്ഷത്തേക്ക് നോക്കിയയുടെ ഗതി നിർണയിച്ചത് . 1992 മുതൽ 2006 അവരെ ഉള്ള വർഷങ്ങൾ നോക്കിയയുടെ സുവർണ കാലഘട്ടം എന്ന് അറിയപ്പെടുന്നു
സുവർണ കാലഘട്ടം (1992-2006)
1990 കൾ മൊബൈൽ ടെക് നോളജിയുടെ തന്നെ സുവര്ണ കാലം ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ദൂരെ ആയിരുന്നാൽ പോലും പ്രിയപ്പെട്ടവര്മായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ മൊബൈൽ ഫോണുകൾ വഴി സാധിച്ചു . ഇതിൽ നോകിയയുടെ വിവിധ ശ്രേണിയിൽ ഉള്ള ഫോണുകളുടെ സ്വാധീനം വളരെ അധികം ആയിരുന്നു. ആരംഭ ദശയിൽ ആയിരുന്ന മൊബൈൽ ഫോണ്‍ industry യെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ industry കളിൽ ഒന്നാക്കി മാറ്റാൻ സഹായിച്ചത് ഭാവിയുടെ ടെക്നോളജി ഇതാണെന്ന് നേരത്തെ മനസിലാക്കിയ നോക്കിയയുടെ എഞ്ചിനീയർ മാർ ആയിരുന്നു .
മൊബൈൽ ഫോണുകളിലെ ഒരു നാഴിക കല്ലായിരുന്നു 1992 ഇൽ പുറത്തിറങ്ങിയ നോക്കിയാ 1011. ലോകത്തിലെ ആദ്യത്തെ GSM അഥവാ 2G ഫോണ്‍. ഇന്നും ഇതേ ടെക്നോളജി തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് . 1994 ഇൽ പുറതിറങ്ങിയ നോക്കിയ 2110 മാർക്കറ്റിൽ വൻ ചലനം സൃഷ്ടിച്ചു . അതുവരെ ഉണ്ടായിരുന്ന ഫോണുകളെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേ , phonebook , missed call and message notification എന്നിവ ഇതിന്റെ പ്രത്യേകത ആയിരുന്നു . അതോടൊപ്പം എല്ലാവര്ക്കും പരിചിതമായ നോക്കിയ ട്യുണ്‍ റിംഗ് ടോണ്‍ ആദ്യമായി എത്തിയതും ഈ ഫോണിൽ ആയിരുന്നു. ടെക്സ്റ്റ്‌ മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ആദ്യത്തെ ഫോണും ഇത് തന്നെ ആയിരുന്നു .ലോലത്തിൽ തടവും അധികം വിലക്കപ്പെട്ട ഫോണുകളിൽ ഒന്നാണ് നോക്കിയ 2110 . കാലത്തിനു മുമ്പേ നടന്ന ഫോണ്‍ ആയിരുന്നു 1997 ഇൽ പുറത്തിറങ്ങിയ നോക്കിയ 9000 communicator . qwerty കീബോർഡ് , വെബ്‌ ബ്രൌസിംഗ് , ഇമെയിൽ , ഫാക്സ്, വേർഡ്‌ പ്രോസിസ്സിംഗ് , സ്പ്രെഡ് ഷീറ്റ് എന്ന് വേണ്ട ആധുനിക ഫോണിൽ കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ ഫോണ്‍ വിപണിയിൽ എത്തിയ സമയം ശെരിയായില്ല എന്ന് വേണം കരുതാൻ . ഉയര്ന്ന വിലയും ഇതിന്റെ വിൽപനയെ ബാധിച്ചു. 1997 ഇൽ തന്നെ പുറത്തിറങ്ങിയ നോക്കിയ 6110 ഇൽ ആണ് ആദ്യമായി snake ഗേയിം പ്രത്യക്ഷ പെട്ടത് . 1998 ഇൽ മോട്ടോറോള യെ പിന്തള്ളി നോക്കിയാ ലോകത്തിൽ ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. ഇതേ കാല ഘട്ടത്തിൽ നോക്കിയ, എറിക്സണ്‍, മോട്ടോറോള , PSion എന്നീ കമ്പനികൾ ചേർന്ന് Symbian OS നു രൂപം നല്കി . ആ കാലത്ത് വളരെയധികം advanced ആയിരുന്ന OS ആയിരുന്നു Symbian. നോകിയക്ക്‌ പുറമേ LG , Samsung , Motorola , Sony Erricsson , Fujitsu , Sharp തുടങ്ങിയ കമ്പനികളും Symbian ഫോണുകൾ പുറത്തിറക്കി. ഇതേ symbian തന്നെ നോക്കിയയ്ടെ പതനത്തിനു ഒരു കാരണം ആയി എന്നത് വിരോധാഭാസം . 2002 ഇൽ ലോകത്തിലെ ആദ്യത്തെ 3G ഫോണ്‍ ആയ 6650 യും തങ്ങളുടെ ആദ്യത്തെ ക്യാമറ ഫോണ്‍ ആയ 7650 യും പുറത്തിറക്കി. നോക്കിയയുടെ ആദ്യത്തെ പ്രധാന പരാജയം എന്ന് പറയാൻ സാധിക്കുന്നത് 2003 ഇൽ പുറത്ത് ഇറങ്ങിയ N -Gage ആണ് . ഒരു gaming ഫോണ്‍ എന്നാ നിലയില പുറത്തിറങ്ങിയ ഇതിനു ഒരു ഫോണ്‍ എന്നാ നിലയിലോ gaming device എന്നാ നിലയിലോ ശോഭിക്കാൻ ആയില്ല.



2004 ഇൽ പുറത്തിറങ്ങിയ Motorola Razr Flip ലോകത്താകെ ഒരു തരംഗം സൃഷ്ടിച്ചു. മറ്റു കമ്പനികൾ വിവിധ തരത്തിലുള്ള ഫോണുകൾ പുറത്തിറക്കി വിപണി കയ്യാളാൻ ശ്രമിക്കുമ്പോൾ നോക്കിയ ഹൈ എന്ഡ് ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊരു വിമര്ശനം നിക്ഷേപകരിൽ നിന്നും ഉണ്ടായി. 2006 ഇൽ Jorma Ollila യിൽ നിന്നും CEO സ്ഥാനം ഏറ്റെടുത്ത Olli-Pekka Kallasvuo നോക്കിയയുടെ smartphone -feature ഫോണ്‍ വിഭാഗങ്ങൾ ഒന്നിപ്പിച്ചു. മാനേജ് മെന്റിൽ നടന്ന ഈ അഴിച്ചു പണി നോക്കിയയുടെ പതനത്തിനു തുടക്കം കുറിച്ചു.
പതനം
മൊബൈൽ ഫോണ്‍ വിപണിയെ അടക്കി വാണിരുന്ന നോകിയയുടെ പതനം എങ്ങനെ സംഭവിച്ചു എന്ന് നോക്കാം.
കഴിഞ്ഞ ദശബ്ദ്തത്തിന്റെ ആദ്യ പകുതിയിൽ ഇതൊരു ഫോണ്‍ പ്രേമിയും സ്വപ്നം കണ്ടിരുന്നവ ആയിരുന്നു നോകിയയുടെ N - Series ഫോണുകൾ. പ്രത്യേകിച്ചും, N 95. ഒരു ആധുനിക ഫോണിൽ കാണുന്ന എല്ലാ ഫീച്ചറുകളോടും കൂടിയ ഈ ഫോണിനു ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അതിന്റെ human - machine interaction ശെരിയല്ലായിരുന്നു എന്നതാണ്. എന്നാൽ അന്നത്തെ കാലത്ത് അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലയിരുന്നു എന്നതാണ് സത്യം. എന്നാൽ 2007ഇൽ ആദ്യത്തെ ഐ ഫോണ്‍ വിപണിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു . കപ്പസിറ്റിവ്‌ ടച്ച്‌ സ്ക്രീനോട് കൂടിയ ലോകത്തെ രണ്ടാമത്തെ ഫുൾ ടച്ച്‌ ഫോണ്‍ ആയിരുന്നു ഐ ഫോണ്‍( ആദ്യത്തേത് LG PRada ). നോക്കിയക്ക് ഏറ്റ ആദ്യ പ്രഹരം ഇവിടെ നിന്ന് ആയിരുന്നു. കാര്യം വഷളാക്കി കൊണ്ട് അടുത്ത വര്ഷം തന്നെ ലോകത്തിലെ ആദ്യത്തെ android ഫോണ്‍ അയ HTC Dream ഉം പുറത്തിറങ്ങി. ഇതിനു ബദൽ ആയി നോക്കിയാ ചില ഫുൾ ടച്ച്‌ ഫോണുകൾ പുറത്തിറക്കി എങ്കിലും സിംബിയനെക്കാളും ബഹുദൂരം മുമ്പിൽ എത്തിയിരുന്നു ഐ ഫോണും ആന്‍ഡ്രോയിടും.

നോക്കിയയുടെ പതനത്തെ പറ്റി മുൻ വൈസ് പ്രസിഡന്റും ഡിസൈൻ ചീഫും ആയിരുന്ന ഫ്രാങ്ക് ന്യൂ വർ പറഞ്ഞത് നോക്കിയയുടെ മാനേജ്മെന്റിന് ഒരു sense of urgency ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണത്തിന് ആദ്യത്തെ ipad ഇറങ്ങുന്നതിനു വര്ഷങ്ങള്ക്ക് മുമ്പേ ഒരു 8 ഇഞ്ച് tablet നോകിയ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ അത് മാർക്കറ്റിൽ എത്തിക്കാൻ അവർ ശ്രമിച്ചില്ല. അതിനു പുറമേ ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞത് ഐ ഫോണുകൾ നിർമ്മിക്കാൻ വളരെയധികം ചെലവു വരും, എന്നാലോ നോകിയയുടെ 3G ഫോണുകളെ അപേക്ഷിച്ച് പഴയ 2G ആണ് അവർ ഉപയോഗിക്കുന്നത്, തങ്ങളുടെ അപ്രമാദിത്വം തകർക്കാൻ ആർക്കും സാധിക്കില്ല എന്നൊക്കെ ആണ്. എങ്കിലും വൈകാതെ തന്നെ ഐ ഫോണിന്റെയും ആന്‍ഡ്രോയിടിന്‍റെയും വെല്ലുവിളി തിരിച്ചറിഞ്ഞ നോകിയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി പഴയ സിംബിയൻ OS നെ അപ്ഡേറ്റ് ചെയ്യാനായി ഒരു ടീമും ഇതിനു ബദലായി പുതിയൊരു OS നിര്‍മ്മിക്കാൻ ആയി Meego ടീമും നോക്കിയക്ക് ഉള്ളിൽ തന്നെ ഉണ്ടായി. കംബനിക്കുള്ളിൽ തന്നെ ഒരു മത്സരത്തിനു ഇത് കാരണം ആയി. they were doing more fighting than designing. തീരുമാനങ്ങൾ എടുക്കാൻ വന്നിരുന്ന താമസവും നോകിയക്ക്‌ വിനയായി. androidലേക്ക് മാറുക എന്ന ഒരു എളുപ്പ വഴി ഉണ്ടായിരുന്നിട്ടും കൂടി അവർ അത് ചെയ്തില്ല. അതിനെപ്പറ്റി അവരുടെ നിലപാട് ഇങ്ങനെ ആയിരുന്നു -switching to android is like pissing in your pants for warmth.
2010 ഇൽ നോക്കിയയുടെ CEO ആയി Steven Elop സ്ഥാനമേറ്റു. 2011 ഫെബ്രുവരിയിൽ തങ്ങളുടെ സ്മാർട്ട്‌ ഫോണുകൾ ഇനി മുതൽ വിൻഡോസ്‌ OS ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് നോകിയ അനൌണ്സ് ചെയ്തു. 2012 ഏപ്രിലിൽ നോക്കിയയെ പിന്തള്ളി samsung ലോകത്തില ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നോകിയയെ ഏറ്റെടുക്കും എന്ന് 2013 സെപ്റ്റെംബെരിൽ മൈക്രോസോഫ്ട്‌ പ്രഖ്യാപിച്ചു.

ചാരൻ???
steven elop ഒരു മൈക്രോസോഫ്റ്റ് ചാരൻ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെ ഉണ്ട്. നോക്കിയ CEO ആയി ചാർജ് എടുക്കുന്നതിനു മുമ്പേ മൈക്രോസോഫ്റ്റിന്റെ ബിസിനസ്‌ ഡിവിഷൻ തലവൻ ആയിരുന്നു എലോപ് . നോകിയയെ മൈക്രോസോഫ്ട്‌ ഏറ്റെടുത്ത അന്ന് തന്നെ 18.8 മില്യണ്‍ ഡോളർ എലോപ് ഇന് മൈക്രോസോഫ്ട്‌ ബോണസ് ആയി നല്കി എന്നതും നോകിയയുടെ വിൻഡോസ്‌ ഫോണ്‍ ഉപയോഗിക്കാൻ ഉള്ള തീരുമാനങ്ങളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നു...!!!

Thursday, September 7, 2017

CCTV ഇന്‍സ്റ്റലേഷന്‍

CCTV ഇന്‍സ്റ്റലേഷന്‍ 
 സുജിത് കുമാര്‍



 
CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ' എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?' ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ . എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌. എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ " You are under CCTV surveillance" തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം. ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌. സ്വകാര്യ ഭാഗങ്ങളിൽ ഒന്ന് ചൊറിയണമെന്ന് തോന്നിയാൽ സി സി ടി വി ഉള്ള ഇടങ്ങളിലാണെങ്കിൽ ആവശ്യമായ മറവോ മറ്റു മുൻകരുതലുകളോ എടുക്കാൻ ഇത്തരം മുന്നറിയിപ്പ് ബോഡുകൾ സഹായിക്കുമല്ലോ. മുഖം അന്യ പുരുഷർ കാണുന്നതിലൂടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്കും ആവശ്യമായ മുൻകരുതലുകൾ ഇതിലൂടെ എടുക്കാൻ കഴിയുന്നു.
ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.
ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കൾ ക്ഷമിക്കുക. ഒരു ഫ്യൂസ് കെട്ടാൻ വരെ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നവരാണ്‌ നമ്മൂടെ നാട്ടിൽ കൂടൂതലും എന്നതിനാൽ ഇത് നിങ്ങളുടെ ബിസിനസ്സിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.
നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.
1. സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ - ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം. ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു. പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്. പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ. ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു. ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌. ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. ) അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു. അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു. പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്. ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ . ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

2. ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..
പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ. ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്. ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌.

3. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).
4. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം. ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.
5. വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം
6. അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.
ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌. ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെക്കുറിച്ച് പറയാം.
CCTV Cameras:
പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ. ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ. വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും . സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല. അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.
DVR :
ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും . ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌. അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും. 8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു. 4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക. ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും. 720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്. വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.
വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്. ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല. പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .
SMPS :
കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .

Cable:
90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ . ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ. കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും. കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:
പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്. ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:
സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്. വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ. പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.
Hard Disc:
ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്. 1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌. സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്. പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്. 24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌. ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്. അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു. റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.
നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും . 24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്. റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌. അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:
സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌. അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.
Microphone
പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌. 300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌. ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)
ഇനി ഒരു സി സി ടി വി സിസ്റ്റം അസംബിൾ ചെയ്തു നോക്കാം
എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)
1. DVR (Hikvision DS-7204HQHI-F1)
2. Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
3. Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
4. Cable (CP Plus Copper 90 Mtr)
5. Connectors (BNC 8 Nos DC 4 nos)+Cable Clips
6. SMPS
7. Hard Disc - (1 TB)
8. Mouse.
9. Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 - 13000 രൂപയ്ക്ക് ലഭ്യമാണ്‌. (HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും. മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.
സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക. ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക. ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ). അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക . ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും . മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ. ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.
മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക. അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം. മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും . യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും . ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.
ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക. ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌. ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്. ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം. ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ. അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്. അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌. അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു. ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല. നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും . ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി. ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും . സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല. നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.
എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ - സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Sunday, August 20, 2017

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ

ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍ അപകടകാരിയോ 

 ആധുനിക മലയാളിയുടെ ചായ,കാപ്പികുടി ശീലങ്ങളെ നന്നായി സ്വാധീനിച്ച ഒരുപകരണമാണ് ഇന്‍സ്റ്റന്‍റ് കോഫീ മേക്കര്‍. കൈകാര്യം ചെയ്യാനും,പരിപാലിക്കനുമുള്ള സൌകര്യം, വളരെ ചെറിയ സ്ഥലം മതി ഈ ഉപകരണത്തിന്,കുറഞ്ഞ വൈദ്യതി ചാര്‍ജ്,തുടങ്ങി നിരവധി അനുകൂല ഘടകങ്ങള്‍ മൂലം വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഈ ഉപകരണം ഇപ്പോള്‍ ലാഭക്കൊതിയന്മാരുടെ പിടിയില്‍ പെട്ട്  നമ്മുടെ ആരോഗ്യത്തെ തകിടം മറിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 



 മുകളിലെ ചിത്രത്തില്‍ കാണുന്ന തരം ഇമ്മെഴ്സിംഗ് ഇലക്ട്രിക് ഹീറ്റര്‍ ഒരു സ്റ്റീല്‍ ഡബ്ബയ്ക്കുള്ളില്‍ (കണ്ടെയ്നര്‍)അടച്ചു സീല്‍ ചെയ്ത് അതിനുള്ളിലേക്ക്‌ വെള്ളം ,ഇന്‍സ്റ്റന്റ് കോഫീ അല്ലെങ്കില്‍ ചായ മിക്സ് ഇടാനുള്ള വെന്റുകള്‍ പിടിപ്പിച്ചു അതിലേക്കു ഒരു എയര്‍ പമ്പില്‍ കൂടിഎയര്‍പ്രഷര്‍നല്‍കുമ്പോഴാണ്മറ്റൊരു ചെമ്പ്
പൈപ്പില്‍കൂടി നമുക്ക്  രുചികരമായ പാകത്തിന് ചൂടുള്ള കോഫി ലഭിക്കുന്നത്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ചൂടുള്ള കാപ്പിയാണ്.അല്ലാതെ തിളച്ച വെള്ളത്തില്‍ ഉണ്ടാക്കിയ കാപ്പി അല്ല ലഭിക്കുന്നത്. ഈ കോഫീ മേക്കറുകളില്‍ അണുവിമുക്തമാക്കിയ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക എന്ന് കമ്പനി അവയുടെ ഓപ്പറെറ്റിങ്ങ് മാനുവലില്‍  വെറുതെയല്ല  നിര്‍ദേശിക്കുന്നത് .ഇതില്‍ കാപ്പി ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കുന്നില്ല വെറും എഴുപതു അല്ലെങ്കില്‍ എണ്‍പത് ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കുക മാത്രമാണ് ചെയ്യുന്നത്.മിക്ക മെഷീനിലും ലാഭക്കൊതി മൂലംമിനറല്‍ വാട്ടറിന്‍റെ ജാറില്‍  മിനറല്‍ വാട്ടറിന് പകരം സാദാ പൈപ്പ്/കിണര്‍  വെള്ളം നിറച്ചു ഉപയോഗിക്കുന്നതിനാല്‍ നൂറു ഡിഗ്രിയില്‍ തിളയ്ക്കാതെ,ചാകാത്ത,കോളീഫോം,ബാക്ടീരിയകള്‍ പോലും നശിക്കാതെ വെറും വാടിയ വെള്ളത്തില്‍ ഉണ്ടാക്കിയ കോഫീ,ആണ്,നമ്മള്‍,കുടിക്കുന്നത്.ഈ വിഷയത്തില്‍,ഇനിയും,നമ്മുടെആരോഗ്യവകുപ്പിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കലും കഴുകാന്‍ സാധിക്കാത്ത വെള്ളം ചൂടാക്കുന്ന  സ്റ്റീല്‍ പാത്രം തകരാറിലായ ഹീറ്റര്‍ എലിമെന്‍റ് മാറ്റാനായി തുറന്നപ്പോള്‍ അതിലെ കാഴ്ചയാണ് മുകളിലെ ചിത്രത്തില്‍. ജല ജന്യ രോഗങ്ങള്‍ പരക്കാന്‍ ഇത്തരം സുരക്ഷിതമെന്ന്നമ്മള്‍,കരുതുന്ന,കോഫീ മേക്കറുകള്‍,വലിയൊരളവില്‍ കാരണമാകുന്നുണ്ടെന്ന് കരുതാം. 
ഐ.എസ്.ഐ നിലവാരമുള്ള മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ്,കോഫീ,ഉണ്ടാക്കുന്നതെങ്കില്‍,ഈ മെഷീന്‍,സുരക്ഷിതമാണ്,കേട്ടോ.ശുദ്ധജലം ഉപയോഗിക്കാത്ത,മെഷീനുകളാണ്,അപകടകാരികള്‍.


ഒരു കോഫീ മേക്കര്‍ എങ്ങനെ നിങ്ങള്‍ക്കും ഉണ്ടാക്കാം എന്ന് ലളിതമായി വിവരിക്കുന്ന ഒരു യൂ ട്യൂബ് വീഡിയോ ഇതാ https://youtu.be/Am6rpe_8p9c

Sunday, August 6, 2017

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ

എര്‍ത്ത് ഇല്ലാത്ത ചാര്‍ജര്‍ അപകടകാരിയോ 


നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണം ആണല്ലോ മൊബൈൽ ചാർജറുകൾ. ഇവയിൽ എന്തുകൊണ്ട് സുരക്ഷാ മുൻകരുതൽ ആയ 3 പിൻ പ്ലഗ് ഇല്ല എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ ഏറ്റവും കൂടുതൽ തൊട്ട് പെരുമാറുന്ന വൈദ്യുത ഉപകരണം ആകുമ്പോൾ ഷോക്ക് അടിക്കാതിരിക്കാൻ എർത്ത് പിൻ അത്യാവശ്യമല്ലേ ? ഇസ്തിരിപ്പെട്ടിയിലും മിക്സിയിലും ഒക്കെ അതുണ്ടല്ലോ ? ഇനി കൂടുതൽ കറന്റെടുക്കുന്ന ഹൈ പവർ ഉപകരണങ്ങൾക്ക് മാത്രം മതി എന്നതുകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ചില വിദേശ നിർമ്മിത ഇസ്തിരിപ്പെട്ടികളിലും ഹെയർ ഡ്രൈയറുകളീലുമെല്ലാം 3 പിൻ വരാറില്ല. അതിലും 2 പിൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്തായിരിക്കാം ഇതിനു കാരണം?
International Electrotechnical Commission (IEC) ഉപകരണങ്ങളെ അവയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ Class -0 ഉപകരണങ്ങളിൽ ഒരൊറ്റ ലയർ ഇൻസുലേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതായത് ഇൻസുലേഷൻ എന്തെങ്കിലും തരത്തിൽ തകരാറിയാലായാൽ ഉപയോഗിക്കുന്നവർക്ക് ഷോക്ക് ഉറപ്പ്. ഏറ്റവും സുരക്ഷ കുറഞ്ഞ തലത്തിലുള്ള ഇത്തരം ഉപകരണങ്ങൾ പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഇടങ്ങളിലും 110 വോൾട്ട് സപ്ലെ ഉപയോഗിക്കുന്ന രാജ്യങ്ങളിലും മാത്രമേ അനുവദനീയമായുള്ളൂ.
അടുത്ത വിഭാഗമായ Class -I ൽ 3 പിൻ കണക്റ്ററുകൾ നിർബന്ധമാണ് എന്നു മാത്രമല്ല ഉപകരണത്തിന്റെ ബോഡി ഇതുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. ഇത്തരം ഉപകരണങ്ങളിൽ എർത്ത് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്തെങ്കിലും തരത്തിലുള്ള ഇൻസുലേഷൻ ലീക്കേജ് ഉണ്ടായി ഉപകരണത്തിന്റെ ബോഡിയിലൂടെ വൈദ്യുത പ്രവാഹം ഉണ്ടായാൽ അതുമൂലം ഉപയോഗിക്കുന്നവർക്ക് വൈദ്യുതാഘാതമേൽക്കാതെ വൈദ്യുതി എർത്ത് ടെർമിനൽ വഴി ഭൂമിയിലേക്ക് പ്രവഹിക്കുകയും തുടർന്ന് സർക്കീട്ട്‌ ബ്രേക്കറുകൾ വഴിയോ ഫ്യൂസുകൾ വഴിയോ ഉപകരണത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ക്ലാസ് -I ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. നമ്മുടെ സാധാരണ ഇസ്തിരിപ്പെട്ടിയും ഹീറ്ററുമെല്ലാം ഇതിന് ഉദാഹരണങ്ങൾ.
അടുത്തത് Class-II ഡബിൾ ഇൻസുലേറ്റഡ് ഉപകരണങ്ങൾ. നമ്മുടെ മൊബൈൽ ചാർജറുകളും പുതു തലമുറയിൽ പെട്ട ചില ഹൈ പവർ ഉപകരണങ്ങളുമെല്ലാം ഈ വിഭാഗത്തിലാണ് വരുന്നത്. അതായത് ഇത്തരം ഉപകരണങ്ങൾക്ക് എർത്ത് കണൿഷൻ ആവശ്യമില്ലാത്ത രീതിയിൽ ആണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഡബിൾ ലയർ ഇൻസുലേഷൻ ആണ്‌ ഇതിൽ എടുത്തു പറയേണ്ടത്. അതായത് ഉപയോക്താവും ഉയർന്ന വോൾട്ടേജിലുള്ള വൈദുതി പ്രവഹിക്കുന്ന ഭാഗങ്ങളും തമ്മിൽ രണ്ട് തലങ്ങളിലായുള്ള ഇൻസുലേഷൻ ആവരണങ്ങൾ നൽകിയിരിക്കുന്നു. ഇതു കൂടാതെ ഔട്പുട്ടിൽ ഉള്ള ലോ വോൾട്ടേജ് DC യും ഇൻപുട്ടിൽ ഉള്ള ഹൈവോൾട്ടേജ് AC യും തമ്മിൽ ഐസൊലേഷൻ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ച് നേരിട്ടുള്ള ബന്ധവും ഒഴിവാക്കപ്പെടുന്നു. ഡബിൾ ഇൻസുലേഷൻ ഉള്ള ഉപകരണങ്ങളിൽ അവ പ്രത്യേക ചിഹ്നത്താൽ രേഖപ്പെടുത്തണം എന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. ഒന്നിനകത്തുള്ള രണ്ട് ചതുരങ്ങളാണ് ഇതിന്റെ ചിഹ്നം (ഫോട്ടോ ശ്രദ്ധിക്കുക). 

മൂന്നാമത്തെ വിഭാഗമാണ് Class -III വളരെ കുറഞ്ഞ ഡി സി ഏ സി ഇൻപുട് വോൾട്ടേജിൽ പ്രവർത്തിക്കുന്ന ( 50 വോൾട്ട്‌ എ സി, 120 വോൾട്ട് ഡി സി ) separated extra-low voltage എന്ന വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ്‌ ഇത്. താരതമ്യേന ഏറ്റവും അപകട സാദ്ധ്യത കുറഞ്ഞ വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളാണ് ഇവ. ക്രിസ്ത്മസ് ട്രീയിലും മറ്റും തൂക്കുന്ന ചില അലങ്കാര വിളക്കുകൾ, കോഡ് ലെസ് പവർ ടൂൾസ്, ക്ലാസ് II പവർ സപ്ലെ നൽകുന്ന ഉപകരണങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ക്ലാസ് -III ചാർജറുകൾ എന്നിവ ഉദാഹരണങ്ങൾ. ക്ലാസ് - III ഉപകരണങ്ങളുടെ പുറത്ത് പ്രത്യേക ചിഹ്നത്താൽ അത് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
വാൽചോദ്യം : എങ്കിൽ എന്തിനാണ് ചില ചാർജറുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള മൂന്നാം പിന്ന്? സുരക്ഷയെ മുൻനിർത്തിയും കീടങ്ങളും മറ്റും കൂട് കൂട്ടാതിരിക്കാനുമായി സാധാരണഗതിയിൽ അടഞ്ഞിരിക്കുകയും മൂന്നാം പിന്നുള്ള പ്ലഗ്ഗുകൾ കുത്തിയാൽ മാത്രം തുറക്കുകയും ചെയ്യുന്ന സോക്കറ്റുകൾ സർവസാധാരണമായപ്പോൾ ഇത്തരം ഒരു ഡമ്മി പ്ലാസ്റ്റിക് പിൻ ഇതിനായി ആവശ്യമായി വരുന്നു.

സുജിത് കുമാർ    ഫേസ്ബുക്ക് പേജ് ലിങ്ക്